Thursday 27 August 2009

എങ്കിലും

ശരീരത്തിൽ വേദനകൾ
കൊത്തി വലിക്കുമ്പോൾ,
ഉയർന്നും താഴ്ന്നും
വലിഞ്ഞും കരഞ്ഞും
ശ്വാസകോശങ്ങൾ ഒരല്പം
വായുവിനായി യാചിക്കുമ്പോൾ,
കവിതകളിൽ നിന്നും
കവിതകളിലേയ്ക്കുള്ള ദൂരം
മിഥ്യയായി തുടരുന്നു.
ചുറ്റും വിശപ്പു തടവി
ചിരിച്ചിരിക്കുന്ന കുഞ്ഞുങ്ങൾ
പ്രണയം തലയ്ക്കു പിടിച്ച്
മരിക്കാൻ കൊതിക്കുന്നവരെ നോക്കി
അലറിച്ചിരിക്കുന്നു.
പതിയെ ആ ചിരികളുടെ ഓളങ്ങൾ
കടലായി ജീവനെ മുക്കിക്കൊല്ലുന്നു.
എങ്കിലും………….

കാട്ടു ചെമ്പകം.

വിരൽ തൊട്ടറിയുന്നു
നെരിപ്പോടുകളിൽ
ഉറയുന്ന നോവിന്റെ
കാട്ടു ചെമ്പകം.

ഒത്തിരിയെന്തൊക്കെയോ ഇപ്പോഴും ബാക്കിനിൽക്കുന്നു….

ഇപ്പോഴും
ഒരുമിച്ചു പറക്കുന്ന
രണ്ടു ശലഭങ്ങളെ കാണുമ്പോൾ
നിന്നെയാണോർമ്മ വരിക.
വഴിവക്കിൽ വാശിപിടിക്കുന്നൊരു
പെൺകുഞ്ഞിനെക്കണ്ടാൽ
നമ്മളെയാണോർമ്മ വരിക.
ഒരു ചുവന്ന പനിനീർപ്പൂവു കണ്ടാൽ
നിന്റെ കലങ്ങിയ കണ്ണുകൾ…
ഒരു വാടിയ മുല്ലപ്പൂവു കണ്ടാൽ
കുറേ മങ്ങിയ ചിത്രങ്ങൾ…
ഓർമ്മകൾ മാത്രം
ഒരിക്കലും നശിക്കാത്തതെന്തേ?



***************************************


നിന്നിൽ നിന്നടർത്തി
മാറ്റപ്പെടുമ്പോൾ
ഞാനൊരിലയാവുകയാണ്.
നിന്റെ മടിയിലേയ്ക്കു
കൊഴിഞ്ഞു വീഴാൻ കൊതിച്ചിട്ടും
കാറ്റിന്റെ കൈയിൽ പെട്ട്
കരയിൽ നിന്നകന്നു
പൊയ്ക്കൊണ്ടിരിക്കുന്നൊരില.
പച്ച നിറം വാർന്നു പോയി
ചുവപ്പിറ്റുന്നതു കൊണ്ട്
തിരിച്ചു പോവാനാവാതെ,
എവിടേയ്ക്കോ തിരക്കിട്ട്
പറന്നു കൊണ്ടേയിരിക്കുന്നൊരില.



********************************************




ഒരു കറുത്ത പൂച്ച
മരണം കൊതിപ്പിച്ച്
വെറുതേ നടന്നു നീങ്ങി.
ഒരു ചിതയുടെയഗ്നി
ജീവിതം കരിച്ച്
പതുക്കെയെരിഞ്ഞടങ്ങി.
ഒരു മരുപ്പച്ച
വേരുകളിലൂടെയിറങ്ങി
മണ്ണിലലിഞ്ഞു ചേർന്നു.
ഇനിയുറങ്ങണം…
സ്വസ്ഥമായുറങ്ങണം.


******************************************